Wednesday, January 11, 2012

Sabarimala getting ready for Makaravilakku

Sabarimala makaravilakku 2012
മകരവിളക്കിന്റെ തിരക്കിലേക്ക് ശബരിമല. വിളക്കിന് ഏതാനും ദിവസങ്ങള്‍മാത്രം ശേഷിക്കെ അന്യസംസ്ഥാനത്തുനിന്നുള്ള കൂടുതല്‍ തീര്‍ത്ഥാടകസംഘങ്ങള്‍ എത്തിത്തുടങ്ങി.

10 മുതല്‍ നൂറും അതിലധികവും പേരുടെ സംഘങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഭജന, മേളം, കര്‍പ്പൂരതാലം എന്നിവയുടെ അകമ്പടിയോടെ എത്തുന്ന ഇവര്‍ ദിവസങ്ങള്‍ കഴിഞ്ഞേ മടങ്ങൂ. ഭക്തരുടെ എത്ര വലിയ സംഘം എത്തിയാലും ദര്‍ശനത്തിന് വലിയ പ്രയാസമില്ല. തീര്‍ത്ഥാടകരെ കയറ്റിവിടുന്നത് അത്രയ്ക്ക് കൃത്യതയോടെയാണ്.

മാളികപ്പുറത്തും പ്രസാദകൗണ്ടറുകള്‍ തുറന്നത് സൗകര്യമായി. തൊഴുതുമടങ്ങുന്ന ഭക്തര്‍ ഇവിടന്ന് പ്രസാദംവാങ്ങി ബെയ്‌ലി പാലംവഴി മടങ്ങാനാണ് ദേവസ്വം ബോര്‍ഡിന്റെ നിര്‍ദ്ദേശം. നേരത്തെ താഴെ തിരുമുറ്റത്തുമാത്രമായിരുന്ന കൗണ്ടറുകള്‍ക്കുമുമ്പിലെ തിരക്ക് ഇതോടെ ഒഴിവാകുന്നു.


ബെയ്‌ലി പാലംവഴി മടങ്ങാത്തവര്‍ പമ്പയ്ക്കുപോയാല്‍ വീണ്ടും വലിയ നടപ്പന്തലില്‍ എത്തരുതെന്ന് ബോര്‍ഡ് നിര്‍ദ്ദേശിക്കുന്നുണ്ട്. പോലീസ് സ്റ്റേഷനുതാഴെയെത്തി, വലിയ നടപ്പന്തലിനുപിന്നിലുള്ള ഫ്ലൈഓവര്‍വഴി ചന്ദ്രാനന്ദന്‍ റോഡുവഴിയാണിവര്‍ പോകേണ്ടത്. ഇനിയുള്ള ദിവസങ്ങളില്‍ ഭക്തജനത്തിരക്ക് കൂടുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെയും പോലീസിന്റെയും പ്രതീക്ഷ. ഇതു കണക്കിലെടുത്തുള്ള തയ്യാറെടുപ്പുകളാണുള്ളത്. മകരവിളക്കിന്റെ നാളുകളില്‍ ദര്‍ശനത്തിന് ക്യൂ നില്‍ക്കുന്ന തീര്‍ത്ഥാടകര്‍ക്ക് ബിസ്‌കറ്റും കുടിവെള്ളവും ദേവസ്വം ബോര്‍ഡ് നല്‍കും. മരക്കൂട്ടം മുതലാണ് ഈ സൗകര്യം.

ഹോട്ടലുകള്‍ മാളികപ്പുറത്തേയ്ക്ക് മാറ്റിയതോടെ ക്ഷേത്രപരിസരത്ത് മാലിന്യഭീഷണി കുറഞ്ഞു. നടപ്പന്തലില്‍ തങ്ങുന്നവര്‍ക്ക് ഭക്ഷണസൗകര്യം ഇല്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍, ഭാവിയില്‍ ഇവിടെ ദര്‍ശനത്തിനുള്ള ക്യൂവിലുള്ളവരെ മാത്രമേ അനുവദിക്കൂ. ക്ഷേത്രപരിസരത്ത് ശേഖരിക്കുന്ന മാലിന്യക്കൂമ്പാരത്തില്‍ കൂടുതലും പ്ലാസ്റ്റിക് കുപ്പികളും കവറുകളുമാണ്.

ശുചീകരണം കാര്യക്ഷമമായി നടക്കുന്നതിനാല്‍ മാലിന്യഭീഷണിയില്ല. എന്നാല്‍, പ്ലാസ്റ്റിക് ഉയര്‍ത്തുന്ന പരിസ്ഥിതിഭീഷണി മാറുന്നില്ല.
സന്നിധാനത്തും പാണ്ടിത്താവളത്തുമുള്ള മാലിന്യങ്ങള്‍ ഇവിടത്തെ ഇന്‍സിനറേറ്ററിലാണ് സംസ്‌കരിക്കുന്നത്. ഒരുദിവസം 16 ടണ്‍ മാലിന്യം നശിപ്പിക്കാനാവും.കുപ്പികള്‍, ഇരുമ്പുകഷണങ്ങള്‍, മരത്തടി എന്നിവ മാറ്റിയാണ് സംസ്‌കരണം. മലിനമായ ഭക്ഷണപദാര്‍ത്ഥങ്ങളും മറ്റും ഉണക്കി പെട്രോള്‍ ഒഴിച്ച് കത്തിക്കുന്നുണ്ട്.പാണ്ടിത്താവളത്ത് രണ്ടു ശാലകളിലായി മൂന്നു മാലിന്യ സംസ്‌കരണ യന്ത്രങ്ങളുണ്ട്. ആദ്യത്തേതിന് മണിക്കൂറില്‍ 300 കിലോയും ബാക്കി രണ്ടെണ്ണത്തിന് 200 കിലോയുമാണ് സംസ്‌കരണശേഷി. 90 ലിറ്റര്‍ പെട്രോളാണ് വേണ്ടത്.

30 മീറ്റര്‍ ഉയരത്തില്‍ കുഴലുകള്‍ ഉള്ളതിനാല്‍ പുക മലിനീകരണമില്ല. 43 ജീവനക്കാരാണിവിടെ ജോലിക്കുള്ളത്.
Source:Mathrubhumi

No comments:

Post a Comment

Please comment your opinions,views or ideas Here...:)