Friday, June 26, 2015

Udayanapuram- ( Sree Subrahmanyaswamy temple)

നാണ്യവിളകള്‍ക്കു കേള്‍വികേട്ട കോട്ടയം ജില്ലയുടെ പടിഞ്ഞാറെ അറ്റത്തായി വേമ്പനാട്ടുകായലിനെ തൊട്ടുരുമിക്കിടക്കുന്ന ഒരു ചെറിയ പട്ടണമാണ് വൈക്കം. കൊല്ലവര്‍ഷം 537-ല്‍ ഉണ്ടായ ഉണ്ണുനീലിസന്ദേശത്തിന്റെ കര്‍ത്താവ് മേദിനിയിലെ സ്വര്‍ഗ്ഗഖണ്ഡം എന്നുവാഴ്ത്തിപ്പറഞ്ഞിട്ടുള്ളതും വെമ്പല നാട്ടുരാജാക്കന്മാര്‍ ഭരിച്ചിരുന്നതുമായ സിന്ധു ദ്വീപ് (ഇന്നത്തെ കടുത്തുരുത്തി) ഉള്‍പ്പെടെയുള്ള പ്രദേശം വരെ ഒരു കാലത്ത് കടല്‍ ആയിരുന്നു. പിന്നീട് കടല്‍ വച്ചു പിന്മാറിയുണ്ടായതു കൊണ്ടാണ് ഈ പട്ടണത്തിന് വൈക്കം എന്ന പേര്‍ ഉണ്ടായത് എന്ന് പറയപ്പെടുന്നു. ചരിത്ര പ്രധാനമായ വൈക്കം പട്ടണത്തിന്റെ വടക്കും കിഴക്കുമായി കിടക്കുന്ന ഒരു ഗ്രാമപ്രദേശമാണ് ഉദയനാപുരം. വടക്കു പടിഞ്ഞാറ് ചെമ്മനാകരി മുതല്‍ തെക്കുകിഴക്ക് ചെട്ടിമംഗലം വരെ നീണ്ടുകിടക്കുന്ന ഈ പ്രദേശത്തെയും അതിന്റെ സ്ഥലനാമത്തെയും കുറിച്ച് രസകരമായ ഒരു ഐതിഹ്യമുണ്ട്. ഉദയനായകീപുരം എന്നാണ് ഈ സ്ഥലത്തിന്റെ യഥാര്‍ത്ഥ പേര്. ഒരുകാലത്ത് ഉദയനാപുരം ക്ഷേത്രത്തില്‍ ഭഗവതിയെയും കുമാരനല്ലൂര്‍ ക്ഷേത്രത്തില്‍ സുബ്രഹ്മണ്യനെയും പ്രതിഷ്ഠിക്കുവാന്‍ അന്നത്
തെ നാടുവാഴി തീരുമാനിക്കുകയും രണ്ടിടത്തും വിധി പ്രകാരമുള്ള ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു. എന്നാല്‍ നാടുവാഴിയുടെ ഇംഗിതം മാനിക്കാതെ തന്നെ സുബ്രഹ്മണ്യനുവേണ്ടി പണികഴിപ്പിച്ച കുമാരനല്ലൂര്‍ ക്ഷേത്രത്തില്‍ ഭഗവതി കയറിയിരിക്കുകയും കുമാരനല്ല ഊര് തനിക്കാണെന്ന് വെളിപ്പെടുത്തുകയും ചെയ്തു. പിന്നീട് കുമാരനല്ല ഊര് എന്നത് കുമാരനല്ലൂര്‍ എന്നായിത്തീരുകയും ചെയ്തതാണെന്ന് പറയപ്പെടുന്നു. എന്നാല്‍ ഭഗവതിക്കായി നാടുവാഴി മുന്‍കൂട്ടി നിശ്ചയിച്ച സ്ഥലത്തിന് ഉദയനാപുരം എന്ന പേര്‍ പതിയുകയും ചെയ്തു. താരകാസുര നിഗ്രഹം കഴിഞ്ഞ് വിജയ ലഹരിയില്‍ മുഴുകി, അച്ഛനായ വൈക്കത്തപ്പനെ ദര്‍ശിക്കാന്‍ സര്‍വ്വാലങ്കാര വിഭൂഷിതനായി എഴുന്നള്ളുന്ന ഉദയനാപ്പുരത്തപ്പനുള്ള വരവേല്‍പ്പാണ് വൈക്കത്തഷ്ടമിയുടെ ഒരു പ്രധാന ചടങ്ങ്. പ്രസിദ്ധവും മറ്റൊരിടത്തും കാണാന്‍ കഴിയാത്തതുമായ ആറ്റുവേല എന്ന ജലോത്സവം ഈ പഞ്ചായത്തതിര്‍ത്തിയില്‍ നിന്നാണ് ആരംഭിക്കുന്നത്. ഐതിഹ്യ കഥകള്‍ കൊണ്ട് സമ്പന്നമാണ് ധ്രുവപുരം ക്ഷേത്രം. ത്രേതായുഗത്തില്‍ രാമ-രാവണ യുദ്ധത്തില്‍ മേഘനാഥാസ്ത്രങ്ങളേറ്റ് മൃതപ്രായരായിത്തീര്‍ന്ന ശാഖാമൃഗങ്ങളുടെയും രാമലക്ഷ്മണന്‍മാരുടെയും ജീവന്‍ വീണ്ടെടുക്കുന്നതിന് വേണ്ടി വിഭീഷണന്റെ നിര്‍ദ്ദേശപ്രകാരം മരുത്വാമലയില്‍ മൃതിസഞ്ജീവനി തേടിപ്പോയ ഹനുമാന്‍ ഔഷധ സസ്യത്തിന്റെ പേര് മറന്നു പോവുകയും ആയതിനാല്‍ മരുത്വാമല അതേപടി കൊണ്ടുപോരുകയും പോരുംവഴി അതില്‍നിന്നും ഉതിര്‍ന്നു വീണുണ്ടായ ഉതിര്‍വേലിക്കുന്നാണ് തുറുവേലിക്കുന്ന് ആയതെന്ന് വിശ്വസിക്കുന്നവരുണ്ട്. കുന്നിന്‍ മുകളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രപരിസരത്തുള്ള കിണറ്റിലെ ജലത്തിന് ഔഷധഗുണമുണ്ടെന്ന് ഇവിടുത്തെ വിശ്വാസികള്‍ കരുതുന്നു. ശ്രീനാരായണഗുരു സന്ദര്‍ശിച്ച ചെമ്മനാകരി വേണുഗോപാലക്ഷേത്രവും, വല്യാറ അമ്പലവും ഈ പഞ്ചായത്തിന്റെ സാംസ്കാരിക സമ്പത്തില്‍പ്പെടുന്നു.

No comments:

Post a Comment

Please comment your opinions,views or ideas Here...:)